Wednesday 12 February 2014

സി ബി .ഐ കൂട്ടിലടച്ച തത്തയോ ??
                                                  സി.ബി.ഐ. ഡയറി കുറിപ്പ് സിനിമ കണ്ടവരുടെ മനസ്സിൽ സേതു രാമയ്യരും സി.ബി.ഐ യും അമാനുഷിക പരിവേഷത്തോടെ സ്ഥാനം പിടിച്ചു,കുറ്റാന്വേഷണത്തിന്റെ അവസാന വാക്കായി സി.ബി.ഐ . സിനിമയും മാധ്യമങ്ങളും കൈക്കൂലികാരും അഴിമതിക്കാരും കഴിവ് കെട്ടവരുമായി ചിത്രീകരിക്കപ്പെട്ട സാധാരണ പോലീസ് സേനയിൽ നിന്നുള്ള രക്ഷകരായി മാറി സാധാരണ ജനങ്ങൾക്ക് സി.ബി.ഐ. ലോക്കൽ പോലീസിൻറെ നീതി പൂർവ്വമായ അന്വേഷണങ്ങളെ പോലും അവഗണിച്ചു സി.ബി.ഐ അന്വേഷണത്തിന് മുറവിളി കൂട്ടാൻ തുടങ്ങി അവർ,
                                   സി.പി.എം സംസ്ഥാന സെക്രട്ടറിയും പാർട്ടിയുടെ ശക്തി സ്രോതസും ആയ സഖാവ് പിണറായി വിജയൻറെ പാർലമെന്ററി രാഷ്ട്രീയ ജീവിതത്തിനെ വനവാസത്തിലേക്ക് നയിക്കാൻ കഴിഞ്ഞു ലാവലിൻ കേസിൽ അദ്ദേഹത്തിന് എതിരെയുള്ള സി,ബി,ഐ അന്വേഷണം .എന്നാൽ 15 വർഷങ്ങൾക് ശേഷം കോടതി പിണറായി വിജയനെ വെറുതെ വിടുകയുണ്ടായി .ഐ .എസ്,ആർ,ഓ ചാരക്കേസിൽ നടത്തിയ സി.ബി .ഐ അന്വേഷണം പിന്നീട് തെറ്റാണെന്ന് തെളിയുകയും ഈ സംഭവം അന്വേഷണ ഉത്തരവിട്ട കേരളം കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയും രാഷ്ട്രീയ ഭീഷ്മാചാര്യനും ആയ ശ്രി.കെ .കരുണാകരന്റെ സജീവ രാഷ്ട്രീയ ജീവിതത്തെ അർദ്ധവിരാമത്തിൽ എത്തിച്ചു . ഇങ്ങനെ സി.ബി .ഐ എന്ന പേടി സ്വപ്നത്തിനു മുന്നിൽ പൊതു ജീവിതം അടിയറ വയ്ക്കപെട്ട നിരവധി ഭരണാധികാരികൾ.
                                          രാഷ്ട്രീയ രംഗത്ത് സി.ബി.ഐ യുമായി ബന്ധപെട്ട ഏറ്റവും പുതിയ വാർത്ത‍ അന്തരിച്ച ശ്രീ ,ടി. പി.ചന്ദ്ര ശേഖരന്റെ വിധവ രമ അദ്ദേഹത്തിന്റെ വധത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ സി,ബി,ഐ യെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ നിരാഹാര സമരമാണ്.
ഇന്ത്യ മുഴുവനുള്ള കാര്യമെടുത്തൽ 2G സ്പെക്ടറും കേസ് ,കല്കരി പാടങ്ങളുടെ ഖനനാനുമതി കേസ് തുടങ്ങി സമ്പദ് വ്യവസ്ഥയെ തന്നെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന അഴിമതികൾ സി.ബി.ഐ യുടെ അന്വേഷണത്തിലാണ് .എന്നാൽ ഇത്തരം കേസുകൾ കേസുകൾ അന്വേഷിക്കുമ്പോൾ സാമ്പത്തിക ശക്തികൾക്കു മുന്നിൽ സി.ബി.ഐ വെറും കടലാസ് പുലിയും കളിപ്പാവയും ആയി മാറുന്നു. കല്ക്കരി പാടങ്ങളുടെ ഖനനാനുമതി സംബധിച്ച് സുപ്രീം കോടതിയിൽ നിലവിലിരിക്കുന്ന കേസിൽ ജസ്റ്റിസ്‌ ആർ .എം .ലോധ "സി.ബി.ഐ തൻറെ യജമാനൻറെ ഭാഷയിൽ മാത്രം സംസാരിക്കുന്ന കൂട്ടിലടച്ച തത്ത എന്ന് സി.ബി.ഐ യെ നിഷിധമായ ഭാഷയിൽ വിമർശിച്ചിരുന്നു.നിരവധി യജമാനൻമാർ ഉള്ള സി.ബി.ഐ യ്ക്ക് കടിഞ്ഞാണില്ലാത്ത അധികാരങ്ങൾ നൽകാൻ സാധ്യമല്ല എന്നും കോടതി വ്യക്തമാക്കുക ഉണ്ടായി.
                                                     ഇപ്രകാരം സുപ്രീം കോടതി ഉൾപ്പെടെയുള്ള രാജ്യത്തെ കോടതികൾ സി.ബി.ഐ ക്ക് എതിരെ ആഞ്ഞടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യൻ നീതി ന്യായ ചരിത്രത്തിലെ നാഴിക കല്ലായ ഒരു വിധി ന്യായം 06.11.2013 ൽ ഗൗഹട്ടി ഹൈ കോടതി പുറപ്പെടുവിച്ചത് .നവേന്ദ്ര കുമാർ V യുണിയൻ ഓഫ് ഇന്ത്യ (WA NO.119 OF 2008 ) എന്ന കേസിൽ ജസ്റ്റിസ്‌ I.A അൻസാരി ,ജസ്റ്റിസ്‌ ഇന്ദിര ഷാ എന്നിവർ ഉൾപ്പെട്ട ഹൈക്കോടതി ബെഞ്ച്‌ സി.ബി.ഐ യുടെ നിയമ സാധുതയെ ചോദ്യം ചെയ്തു സമർപ്പിച്ച റിട്ട് ഹർജി അനുവദിച്ചതിനെ തുടർന്ന് സി.ബി.ഐ തന്നെ ഇല്ലാതെ ആകുകയുണ്ടായി.പ്രസ്തുത വിധി ന്യായത്തിന് എതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീൽ ചരിത്രത്തിൽ ആദ്യമായി ചീഫ് ജസ്റ്റിസ്‌ തന്റെ വസതിയിൽ വച്ച് വാദം കേട്ട് സ്റ്റേ അനുവദിക്കുകയുണ്ടായി .ഇതു തന്നെ ഈ വിധി ന്യായത്തിന്റെ ഗൌരവത്തിനു ആക്കം കൂട്ടുന്നു
സി.ബി.ഐ രൂപീകരിച്ചിരിക്കുന്നത് 1946 ലെ ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റബ്ലിഷ്മെന്റ് ആക്റ്റ് പ്രകാരം 01.04.1963 ൽ പുറപ്പെടുവിച്ച ഒരു വിജ്ഞാപനം വഴിയാണ്. അല്ലാതെ സി.ബി.ഐ രൂപീകരിക്കാൻ പാർലമെന്റ് പാസ്സാക്കിയ ഒരു നിയമമോ യാതൊരു നിയമാവലികളോ ഇല്ല.01.04.1963 യിലെ വിജ്ഞാപനം ആകട്ടെ പ്രസിഡന്റിന്റെ അനുമതി പോലും ഇല്ലാത്തതാണ് .ആകയാൽ സി.ബി.ഐ യെ ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റബ്ലിഷ്മെന്റ് ആക്ടിന്റെ ഭാഗമോ ഓർഗനോ അല്ല എന്ന് പറയാൻ പറ്റില്ല എന്ന് കോടതി വ്യക്തമാക്കുകയുണ്ടായി .കൂടാതെ ഈ നിയമത്തിൽ എവിടെയും സി.ബി.ഐ എന്ന വാക്ക് ഉപയോഗിച്ച് കാണുന്നില്ല.
                                                                        ഭരണഘടനാ എഴാം ഷെഡ്യൂൾ അനുസരിച്ച് ഭരണ സംവിധാനത്തിനായി മൂന്നു ലിസ്റ്റുകൾ രൂപീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേന്ദ്ര സർക്കാരിന് നിയമ നിർമ്മാണം സാധ്യമാകുന്നത് യുണിയൻ ലിസ്റ്റിലും സംസ്ഥാന സർക്കാരിന് നിയമ നിർമ്മാണം സാധ്യമാകുന്നത് സ്റ്റേറ്റ് ലിസ്റ്റിലും രണ്ടു പേർക്കും നിയമ നിർമ്മാണം സാധ്യമാകുന്നത് കണ്‍കറന്റ്‌ ലിസ്റ്റിലും ഉൾപ്പെടുത്തിയിരിക്കുന്നു.പോലീസ് സംവിധാനം സ്റ്റേറ്റ് ലിസ്റ്റിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് .ഇപ്രകാരം സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഡൽഹി പോലീസ് സംവിധാനത്തിന്റെ കീഴിൽ രൂപീകരിച്ചിരിക്കുന്ന സി.ബി.ഐ എങ്ങനെ രാജ്യ വ്യാപകമായി പ്രവർത്തിക്കും? എങ്ങനെ മറ്റു സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തും ? ഇത്തരം കാതലായ ഒരു കൂട്ടം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സർക്കാരും സി.ബി.ഐ യും ഉത്തരവാദികൾ ആണ് .
                                                                                  യുണിയൻ ലിസ്റ്റിൽ എട്ടാം എൻട്രി( 8 Entry ) യിൽ പറയുന്ന പ്രകാരം ഉള്ള ഒരു Central Bureu of Intelligence and Investigation ആയി സി.ബി.ഐ യെ കണക്കാക്കിയാലും ലോക്കൽ പോലീസിനുള്ള അധികാരങ്ങൾ സി.ബി.ഐ ക്ക് നൽകാനോ ക്രിമിനൽ നടപടി നിയമം (CrPC ) പ്രകാരം അന്വേഷണം (Investigation ) നടത്താനോ കഴിയില്ല .കൂടി പോയാൽ ലോക്കൽ പോലീസിന്റെ അന്വേഷണത്തെ (Invesigation ) സഹായിക്കാനായി enquiry നടത്താം.അല്ലാതെ എങ്ങനൊക്കെ വ്യക്യാനിച്ചാലും കുറ്റാന്വേഷണത്തിന് ഉള്ള യാതൊരു അധികാരങ്ങളും സി.ബി.ഐ ക്ക് നൽകിയിട്ടില്ല .
                                                                                      നിയമപരം ആയി വിശകലനം ചെയ്‌താൽ സംസ്ഥാനാന്തര അന്വേഷണം നടത്താൻ അധികാരമുള്ള ഏജൻസി ആയി സി.ബി.ഐ യെ കണക്കാക്കാൻ കഴിയില്ല . രൂപ്പീകരിച്ചു 50 വര്ഷങ്ങള്ക്ക് ശേഷം ഡൽഹിയിൽ 186 കോടി രൂപ വില മതിക്കുന്ന 11 നില മന്ദിരം ആസ്ഥാനം ആക്കി പ്രവര്ത്തിച്ചു വരുന്ന ഇന്ത്യയുടെ ഫെദരൽ (Federal ) കുറ്റാന്വേഷണ ഏജൻസി എന്ന് അവകാശപ്പെടുന്ന സി.ബി.ഐ ക്ക് നിയമ സാധുത ഇല്ല എന്ന് കോടതി വിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ കുറ്റാന്വേഷണത്തിന് ഒരു ഫെദരൽ (Federal ) സംവിധാനം ഇല്ല എന്നുള്ളത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആയ ഇന്ത്യയുടെ നിലനിൽപ്പിനു തന്നെ ഭീഷണി ആയി മാറുന്നു . ഇത്തരം അടിസ്ഥാനപരമായ അനാസ്ഥകൾ വിരൽ ചൂണ്ടുന്നത് നമ്മുടെ ജനാധിപത്യത്തിന്റെയും നിയമ വ്യവസ്ഥയുടെയും
ഗുരുതരമായ വീഴ്ച്ചയിലേക്ക് ആണ് .
                                                   ഗൗഹട്ടി ഹൈകോടതിയുടെ മുകളിൽ പരാമർശിക്കപ്പെട്ട വിധി ന്യായം എപ്പോൾ സുപ്രീം കോടതിയുടെ പരിഗണയിൽ ആണ് . രാജ്യ സുരക്ഷയുടെയും രാജ്യത്തിന്റെ നില നിൽപ്പിനെയും മുൻനിറുത്തി നീതിപൂർവ്വം ആയ ഒരു പരിഹാരം നിർദേശിക്കാൻ സുപ്രീം കോടതിക്കാകട്ടെ എന്ന് പ്രത്യാശിക്കാം. 










































































.

Friday 7 February 2014

       നീതിയുടെ വാതിൽ തുറക്കപ്പെടുന്നതും കാത്ത്  .........

                ഇന്ദിര ഗാന്ധിയുടെ കൊലപാതകം ഇന്ത്യയുടെ ചരിത്രത്തിൽ കറുത്ത അദ്യായം  എഴുതി ചേർത്തു.രാജ്യത്തിൻറെ ഭരണാധികാരി സ്വന്തം അംഗ രക്ഷകരാൽ കൊല ചെയ്യപ്പെടുക തീർത്തും അവിശ്വസനീയം ആയി തോന്നി.തുടർന്ന് കൊലയാളികൾ സിക്കുകാർ ആയതിനാൽ  ഇൻഡ്യയിൽ ആകമാനം സിക്കുകാർ വേട്ടയാടപ്പെട്ടു.രാജിവ് ഗാന്ധിയുടെ ദാരുണ മരണം മറ്റൊരു കറുത്ത ആദ്യായമായി ഇന്ത്യയുടെ ചരിത്രത്തെ ലജ്ജിപ്പിച്ചു .1991 മെയ്‌ 21 നായിരുന്നു രാജിവ് ഗാന്ധി ബെൽറ്റ്‌ ബോംബിനു ഇരയായത് .തുടർന്ന് കേസ് അന്വേഷണത്തിനായി Special  Investigation Team (  SIT) രൂപീകരിച്ചു .1992 മെയ്‌ മാസം 41 തമിഴർക്കെതിരെ കുറ്റം ചുമത്തി കുറ്റപത്രം സമര്പ്പിച്ചു .അതിൽ പ്രതി പട്ടികയിൽ 26 ആയി 19 കാരനായ പേരറിവാളൻ ചേര്ക്കപ്പെട്ടു .Electronics  and Telecommunications ഡിപ്ലോമക്കാരനായ ഈ യുവാവിനെ കൊലക്കുപയൊഗിച ബെൽറ്റ്‌ ബോംബിന്റെ സൂത്രധാരനായി ചിത്രീകരിക്കപ്പെട്ടു .എന്നാൽ രണ്ടു ഒൻപതു വോൾട്ട് ബാറ്ററി സെല്ലുകൾ വാങ്ങി എന്ന ഒരു അപരാധമെ ഈ യുവാവ്‌ ചെയ്തിട്ടുള്ളൂ .
              അച്ഛനും അമ്മയും അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ ആവശ്യ പ്രകാരം പേരറിവാളനെ CBI അന്വേഷണ സംഘത്തിനു കൈ മാറി .പിന്നീടു കഴിഞ്ഞ 22 വർഷങ്ങൾ പേരറിവാളൻ പുറം കണ്ടിട്ടില്ല .അതിക്രൂരമായ പീഡനങ്ങൾ ഏറ്റു വാങ്ങിയ പേരറിവാളൻ ഇതിനിടയിൽ എപ്പോഴോ പോലീസുകാർ നീട്ടിയ വെള്ള പേപ്പർകളിൽ ഒപ്പ് വച്ചു. പിന്നീടത്‌ TADA നിയമ പ്രകാരമുള്ള കുറ്റ സമ്മത മൊഴികളായി കോടതിയിൽ സമര്പ്പിക്കപ്പെട്ടു.പേരറിവാളനെതിരെ ഉള്ള ശക്തമായ തെളിവായി CBI യും കോടതിയും കണക്കിലെടുത്തതും ഈ കുറ്റസമ്മത മൊഴിയാണ് .എന്നാൽ പേരറിവാളൻ പറയാത്തത് താൻ മൊഴിയിൽ എഴുതി ചേർതെന്നും ബാറ്ററി വാങ്ങി എന്ന് മാത്രമേ പേരറിവാളൻ പറഞ്ഞിട്ടുല്ലുവെന്നും എന്നാൽ ഈ മൊഴിയെ ബോംബ്‌ നിർമ്മിക്കാനായി ബാറ്ററി വാങ്ങി നല്കി എന്ന് താൻ എഴുതി ചേർത്തതാണ് എന്നൊരു കുമ്പസാരവുമായി CBI Dysp  ആയിരുന്ന ത്യാഗരാജൻ മാധ്യമങ്ങൾക് മുൻപിലെത്തി. പേരറിവാളന്റെ ജീവിതത്തെകുറിച്ച് "Uyirvali -Sakkiyadikkum  Satham "എന്ന ഡോക്യുമെന്ററിയിൽ ആണ് ത്യാഗരാജൻ തന്റെ വെളിപ്പെടുത്തലുകൾ നടത്തിയത് . TADA നിയമം 15(1) വകുപ്പനുസരിച്ച് കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയതിൽ പാളിച്ചകലുണ്ടെന്നു ത്യാഗരാജൻ വ്യക്തമാക്കി .സിസ്റ്റർ അഭയ കൊലപാതകം ആത്മഹത്യ എന്നെഴുതി തള്ളി  കുപ്രസിദ്ധി നേടിയ വ്യക്തിയാണ് ത്യാഗരാജൻ .
                     ഈ കേസിലെ മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥനായ രഘൂത്തമൻ നടത്തിയ വെളിപ്പെടുത്തലുകളും ചിന്തനീയമാണ്. കേസിലെ സുപ്രധാന തെളിവായ സംഭവത്തിന്റെ വീഡിയോ ടേപ്പ് നഷ്ടപ്പെട്ടു എന്ന അന്വേഷണ സംഘത്തിന്റെ പരാമർശം സംശയം ഉളവാക്കുന്നതാണ് എന്ന് രഘൂത്തമൻ പറയുകയുണ്ടായി ,ഇതിനെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ കാർത്തികെയനോട് അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല എന്ന് രഘൂത്തമൻ വ്യക്തമാക്കുകയുണ്ടായി .തുടർന്ന് ഈ കേസിൽ എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ടെന്നും ഈ കേസിലെ പ്രതികൾക് വധ ശിക്ഷ കുറച്ചു നൽകിയാൽ ഈ ലോകത്ത് ഏറ്റവും സന്തോഷിക്കുന്ന വ്യക്തി ഞാനായിരിക്കും എന്നും അദ്ദേഹം പ്രസ്താവിക്കുക ഉണ്ടായി .
              ത്യാഗരാജൻ ,രഘൂത്തമൻ ഇവരുടെ വെളിപ്പെടുതലുകളോട് ചേർത്തു വായിക്കാവുന്ന മറ്റൊരു പ്രധാന സംഭവം ആണ് അന്വേഷണ സംഘത്തിലെ സബ് ഇൻസ്പെക്ടർ ആയിരുന്ന മോഹൻരാജിന്റെ രാജി.ഈ കേസിൽ പിടി  കൂടിയവരല്ല കേസിലെ പ്രധാന പുള്ളികൾ എന്നായിരുന്നു മോഹൻരാജിന്റെ വാദം.ക്രൂരമായ മർധന മുറകളിലൂടെയാണ്‌ പ്രതികളെന്ന് ആരോപിക്കപ്പെട്ടവരെ കൊണ്ട് കുറ്റ സമ്മതം നടത്തിപ്പിച്ചതെന്ന ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കൂടി മോഹൻരാജ് നടത്തുക ഉണ്ടായി .കുറ്റബോധം കൊണ്ട് ജോലി തന്നെ ഉപേക്ഷിച്ചു നീതിക്കായുള്ള കുറ്റരോപിതരുടെ പോരാട്ടത്തിൽ പങ്കാളി ആയി മാറി മോഹൻരാജ്.
                     രാജിവ് ഗാന്ധി വധം അന്വേഷിക്കാനായി ജെയിൻ കമ്മീഷൻ ,വർമ്മ കമ്മീഷൻ എന്നീ രണ്ടു അന്വേഷണ കമ്മീഷനുകൾ നിയോഗിക്കപ്പെടുകയുന്ടായി .ഇതിൽ ജെയിൻ കമ്മീഷൻ രാജിവ് വധത്തിനു പുറകിലെ രഹസ്യങ്ങൾ അനാവരണം ചെയ്യാനായി നിയോഗിക്കപ്പെട്ടതാണ്‌.ജസ്റ്റിസ്‌ ജെയിൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ സംശയിക്കപ്പെടുന്നവരുടെ ലിസ്റ്റിൽ കരുണാനിധി ,ചന്ദ്രസ്വാമി തുടങ്ങിയ വമ്പൻ സ്രാവുകൾ ഉൾപ്പെട്ടിരുന്നു.എന്നാൽ ചന്ദ്രസ്വാമി,കരുണാനിധി ഇവരെ അന്വേഷണത്തിന്റെ ഭാഗമായി ഒരിക്കൽ പോലും ചോദ്യം ചെയ്തിട്ടില്ല .
            തുടർന്ന് അധികാരത്തിൽ ഏറിയ BJP സർക്കാർ വധത്തിനു പിന്നിലെ ഗൂഢാലോചന വെളിച്ചത്തു കൊണ്ട് വരുന്നതിനായി 1998 മെയ്‌ 2 തീയതി ബഹു മുഖ നിരീക്ഷണ സമിതി (MDMA-Multi Disciplinary Monitoring Agency ) രൂപീകരിച്ചു . 40 ഓളം ഓഫീസർമാർ ഈ സമിതിക്കു   കീഴിൽ ജോലി നോക്കി വരുന്നു .പ്രതികളുടെ വിദേശ ബന്ധം പരിശോധിക്കാനായി ഉദ്യോഗസ്ഥന്മാർ 15 വിദേശ യാത്ര നടത്തി. 2009 വരെ 15 കോടി രൂപയാണ് ഈ വെള്ളാന സമിതി ചിലവാക്കിയത് .രണ്ടു വർഷത്തേക്ക് രൂപീകരിച്ച പ്രസ്തുത സമിതി 12 തവണ കാലാവധി പുതുക്കി നൽകിയെങ്കിലും നാളിതു വരെ കണ്ടെത്തലുകൾ ഒന്നും നടത്തിയിട്ടില്ല എന്നത് ഒരു നഗ്ന ദുഃഖ സത്യം ആണ് .
                    ഇത്തരത്തിൽ ഗുരുതരമായ അന്വേഷണ പാളിച്ചകൾ ഉള്ള കേസിൽ ക്രിമിനൽ നിയമ സംഹിതയുടെ അടിസ്ഥാന തത്ത്വങ്ങൾ  പോലും കാറ്റിൽ പറത്തി കൊണ്ടാണ് പ്രതികൾക്ക്‌ വധ ശിക്ഷ വിധിച്ചത്.ഈ കേസിൽ വധ ശിക്ഷ ശരി വച്ച സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെ തലവനായ ജസ്റ്റിസ്‌ കെ .ടി .തോമസ്‌ 22 വര്ഷം വൈകിയ വേളയിൽ വധ ശിക്ഷ നടപ്പാക്കൽ ഭരണഘടന വിരുദ്ധം ആണെന്നും അത് വധ ശിക്ഷയും ജീവപര്യന്തവും ചേർന്ന് ഇന്ത്യൻ ശിക്ഷ നിയമത്തിൽ ഇല്ലാത്ത ഒരു മൂന്നാം തരം ശിക്ഷ ആയിരിക്കും എന്നും ഒരു കുറ്റത്തിന് രണ്ടു ശിക്ഷ നൽകാൻ നിയമം അനുവദിക്കുന്നില്ല എന്നും വ്യക്തമാക്കുകയുണ്ടായി .പ്രമുഖ നിയമജ്ഞനും വിരമിച്ച സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ്‌ വി .ആർ.കൃഷ്ണ അയ്യർ ഈ കേസിൽ വധ ശിക്ഷ ആവശ്യമില്ല എന്നും സംശയത്തിന്റെ ആനുകൂല്യം നല്കി വധ ശിക്ഷ ഒഴിവാക്കണം എന്നും പ്രസ്താവിക്കുക ഉണ്ടായി.
                       എന്നാൽ നിയമത്തിന്റെ വാതിലുകൾ പേരറിവാളനു മുന്നിൽ അടഞ്ഞു തന്നെ കിടന്നു.പ്രസിഡന്റിനു നൽകിയ ദയ ഹർജിയും നിരസിക്കപ്പെട്ടു.വീണ്ടും തൂക്കു കയറിന്റെ നിഴലിൽ ജീവിതം തള്ളി നീക്കാൻ പേരറിവാളൻ നിര്ബന്ധിതനായി .ഈ നീണ്ട 22 വർഷവും മകനെതിരെയുള്ള   അനീതിക്കെതിരെ പോരാടി കൊണ്ടിരുന്ന പേരറി വാളന്റെ അമ്മ അര്പ്പുത അമ്മാൾ നീതി ദേവത കണ്‍ തുറക്കും എന്ന പ്രത്യാശയോടെ തന്നെ പോരാട്ടം തുടർന്ന് കൊണ്ടിരുന്നു .മകന്റെ തലയ്ക്ക് മുകളിൽ തൂങ്ങുന്ന തൂക്കുകയർ ഒഴിവാക്കാനായി നീതി പീഠങ്ങൾക് മുന്നിൽ അവർ പതറാതെ പോരാടി കൊണ്ടിരുന്നു.
                   സുപ്രീം കോടതി ശത്രുഘ്നൻ ചൌഹാൻ V യുണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ ഇപ്പോൾ ജയിലിൽ വധ ശിക്ഷ കാത്തു കിടക്കുന്ന 15 കുറ്റവാളികളുടെ വധ ശിക്ഷ ഇളവു ചെയ്തു .ദയ ഹർജി പരിഗണിക്കാൻ ഉള്ള കാലതാമസം ഭരണഘടന അനുശാസിക്കുന്ന ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനം ആണെന്നും വധ ശിക്ഷ കുറച്ചു നൽകണമെന്നും സുപ്രീം കോടതി തീർപ്പ് കല്പിക്കുക ഉണ്ടായി.ഈ വിധി ന്യായം പേരറിവാളനും അർപ്പുത അമ്മളിനും മുന്നിൽ നീതിയുടെ വാതിലുകൾ തുറക്കപ്പെടാൻ ഇടയാക്കും എന്ന് പ്രത്യാശിക്കുന്നു.
              എന്തിനെന്നു അറിയാതെ വാങ്ങി നൽകിയ ഒരു ബാറ്ററി ആണ് പേരറിവാളന്റെ ജീവിതം തകർത്തത്‌.സംശയാതീതമായി കുറ്റം തെളിയിക്കപ്പെടനമെന്നും ആയിരം അപരാധികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നും ഉള്ള ക്രിമിനൽ നിയമ സംഹിതയുടെ സുവർണ്ണ പ്രമാണങ്ങൾക്ക് പോലും കോട്ടം സംഭവിച്ചു ഈ കേസിൽ .സത്യത്തിനും അസത്യത്തിനും ഇടയിൽ പേരറിവാളൻ ഹോമിച്ചത് തന്റെ യുവത്വത്തിന്റെ നീണ്ട 22 സംവത്സരങ്ങൾ ആണ് .