Thursday 20 June 2013

ഗര്‍ഭസ്ഥ ശിശു അമ്മയുടെ മാത്രമോ?

ഗര്‍ഭസ്ഥ ശിശു അമ്മയുടെ മാത്രമോ?

 


ഗര്‍ഭസ്ഥ ശിശു അമ്മയുടെ മാത്രമോ?
കഴിഞ്ഞ ദിവസങ്ങളില്‍ ലോകമനസ്സാക്ഷിക്കു മുന്നില്‍ തീരാകണ്ണീരായി മാറിയ അയര്‍ലണ്ടില്‍ പ്രവാസിയായ ഇന്ത്യന്‍ ഡോക്ടര്‍ സവിത ഹാലപ്പനോവയുടെ മരണം ഒരു പ്രധാന ചോദ്യത്തിലേക്ക് നയിക്കുന്നു. ഗര്‍ഭസ്ഥ ശിശുവിന്‍റെ പൂര്‍ണ്ണമായ അവകാശി ആര്? കൂടാതെ തന്‍റെ ഉള്ളില്‍ വളരുന്ന ജീവനെ സ്വന്തം ജീവന്‍ ബലികൊടുത്തും സംരക്ഷിക്കാന്‍ അമ്മ ബാധ്യസ്ഥയോ? 

ഡോക്ടര്‍ സവിതയുടെ കാര്യത്തില്‍ ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടു എന്ന് സ്ഥിതീകരിച്ചിട്ടും ഗര്‍ഭച്ഛിദ്രം നടത്താതിനാല്‍ ആയതു വിഷമയമാകുകയും, വിഷം സവിതയുടെ ശരീരത്തില്‍ പ്രവേശിച്ചു മരണ കാരണമാവുകയും ചെയ്തിട്ടുള്ളതാണ്‌..ഡോക്ടര്‍ സവിത പ്രവാസ ജീവിതം നയിച്ച്‌ വന്നിരുന്ന അയര്‍ലണ്ടില്‍ ഗര്‍ഭചിത്രം നിയമപരമായി സാധ്യമല്ലാത്തതിനാല്‍ തൊട്ടടുത്ത ഇംഗ്ലണ്ടില്‍ പോയാണ് ആവശ്യക്കാര്‍ ഗര്‍ഭച്ഛിദ്രം നടത്തി വന്നിരുന്നത്. എന്നാല്‍ കിടക്കയില്‍ നിന്ന് എണീക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ രോഗാതുരയായ സവിത ഈ കിരാത നിയമത്തിനു മുന്നില്‍ സ്വന്തം ജീവിതം ബലിയര്‍പ്പിക്കുകയല്ലാതെ നിര്‍വ്വാഹമില്ലാത്ത അവസ്ഥയിലെത്തി.

മതപരമായ വിലക്കുകള്‍ നിയമത്തിലുപരിയായി ഗര്‍ഭച്ഛിദ്രത്തെ നിയന്ത്രിക്കുന്നു. പ്രത്യേകിച്ചും കത്തോലിക്കന്‍ രാജ്യങ്ങളില്‍ . എന്നാല്‍ അമ്മയുടെ ജീവന് വിലപറയത്തക്ക രീതിയില്‍ ആയതു എത്തി നില്‍ക്കുന്നു എന്നത് മനുഷ്യാവകാശങ്ങളുടെ ,പ്രത്യേകിച്ച് അമ്മയുടെ ജീവിക്കാനുള്ള അവകാശങ്ങളിലേയ്ക്കുള്ള , കടന്നു കയറ്റമാണ്.

അമേരിക്കന്‍ സുപ്രീം കോടതി 1973 ലെ സുപ്രധാന വിധിന്യായമായ റോ V വെയ്ഡ് (Roe v. Wade ) എന്നകേസില്‍ സ്ത്രീക്ക് ആവശ്യമെങ്കില്‍ ഗര്‍ഭം ധരിച്ച് മൂന്നു മാസത്തിന്നകം ഗര്‍ഭച്ഛിദ്രം നടത്താം എന്ന് വ്യക്തമാക്കുകയുണ്ടായി.



ഇന്ത്യയില്‍ ഇന്ത്യന്‍ ശിക്ഷാനിയമവും മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നെന്സി ആക്റ്റ് 1971 ഉം ആണ് പ്രധാനമായും ഗര്‍ഭച്ഛിദ്രത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍. ... ഇന്ത്യന്‍ ശിക്ഷാ നിയമം 312,313 വകുപ്പുകള്‍ ഗര്‍ഭച്ഛിദ്രത്തെ പ്രതിപാദിക്കുന്നു . 312 ആം വകുപ്പനുസരിച്ച് സ്ത്രീയുടെ ആരോഗ്യ സംരക്ഷണത്തിനായി ഉത്തമ വിശ്വാസത്തോടെയല്ലാത്ത ഗര്‍ഭച്ഛിദ്രം ശിക്ഷാര്‍ഹമാണ്. കുഞ്ഞിനു ചലന ശേഷി ഉണ്ടെങ്കില്‍ 7 വര്‍ഷവും അല്ലാത്ത സാഹചര്യത്തില്‍ 3 വര്‍ഷവുമാണ് തടവ്‌ ശിക്ഷ. ഈ വകുപ്പിന്റെ വിശദീകരണമനുസരിച്ച് സ്വമേധയാ ഗര്‍ഭച്ഛിദ്രം നടത്തുന്ന സ്ത്രീയും ഈ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടും. 313 ആം വകുപ്പനുസരിച്ച് സ്ത്രീയുടെ സമ്മതമില്ലാതെയുള്ള ഗര്‍ഭച്ഛിദ്രം 10 വര്ഷം തടവ്‌ മുതല്‍ ജീവ പര്യന്തം തടവ്‌ വരെ ശിക്ഷ ലഭിക്കാവുന്നതാണ്. എന്നാല്‍ അമ്മയുടെ ജീവന് ഹാനി സംഭവിക്കുന്ന എല്ലാ സാഹചര്യങ്ങളിലും ഗര്‍ഭച്ഛിദ്രം അനുവദനീയമാണ്. 

ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഗര്‍ഭസ്ഥ ശിശുവിന്‍റെ ലിംഗ നിര്‍ണ്ണയം സാധ്യമാക്കിയതോടെ പെണ്‍ഭ്രൂണങ്ങളെ നശിപ്പിക്കുക എന്ന പ്രവണത ഒരു വിപത്തായി മാറിയതിനെ തുടര്‍ന്നാണ്‌ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നെന്സി ആക്റ്റ് 1971 പാസ്സാക്കിയത്. ഈ നിയമമനുസരിച്ച് താഴെ പറയുന്ന കാരണങ്ങള്‍ക്ക് 20 ആഴ്ച പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താവുന്നതാണ്. 

1. മാനസികമായോ ശാരീരികമായോ സ്ത്രീയുടെ ആരോഗ്യത്തിനു ഭീഷണിയായിട്ടുള്ള ഗര്‍ഭം. 
2. ഗര്‍ഭസ്ഥ ശിശുവിന്‍റെ ശാരീരികമോ മാനസികമോ ആയ വൈകല്യം. 
3. ബലാല്‍സംഘത്തിന്റെ ഫലമായുള്ള ഗര്‍ഭം. 
4. പതിനെട്ടു വയസ്സില്‍ താഴെ പ്രായമുള്ള അവിവാഹിതരുടെ ഗര്‍ഭം. 
5. മാനസിക രോഗമുള്ളവരുടെ ഗര്‍ഭം. 
6. കുടുംബാസൂത്രണത്തിന്‍റെ പരാജയം മൂലം ഉണ്ടായ ഗര്‍ഭം.

നികേത മേത്ത കേസില്‍ 23 ആഴ്ചയായി എന്ന ഒറ്റ കാരണത്താല്‍ ഗുരുതരമായ ഹൃദയ വൈകല്യമുള്ള ശിശുവിന്‍റെ ഗര്‍ഭച്ഛിദ്രം മുംബൈ ഹൈ കോടതി അനുവദിച്ചില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിദ്രം അനിവാര്യമാണെങ്കില്‍ അനുവദിക്കത്തക്ക രീതിയില്‍ നിയമം ഭേദഗതി ചെയ്യണമെന്നു കോടതി അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ ഉപാധികളോടെയുള്ള ഗര്‍ഭച്ഛിദ്രം അനുവദനീയമാണ്. കൂടാതെ അമ്മയുടെ ജീവന് ഭീഷണിയാകുന്ന എല്ലാ സാഹചര്യങ്ങളിലും നിയമം ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നു. 

എന്നാല്‍ നിയമം നേരിടുന്ന പ്രധാന ചോദ്യങ്ങള്‍ ഗര്‍ഭസ്ഥ ശിശു അമ്മയുടെ സ്വന്തമോ? ഗര്‍ഭച്ഛിദ്രം അമ്മയുടെ മാത്രം കുത്തകയോ? എന്നതാണ് . സ്ത്രീപക്ഷ സംഘടനകള്‍ ഗര്‍ഭച്ഛിദ്രം അമ്മയുടെ മാത്രം അവകാശമാണെന്ന വാദത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. നിയമങ്ങള്‍ എല്ലാം അത്യാവശ്യ ഘട്ടങ്ങളില്‍ പങ്കാളിയുടെ അനുവാദമില്ലാതെ സ്ത്രീക്ക് ഗര്‍ഭച്ഛിദ്രം നടത്താം എന്ന നിലപാടിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ അലിഖിതമായി ഗര്‍ഭസ്ഥ ശിശു അമ്മയുടെ സ്വന്തമായി തുടരുന്നു.

6 comments:

  1. വായിച്ചു - ഒരു വലിയ ചര്ച്ചയിലേക്ക് പോവും എന്നതിനാൽ വിട വാങ്ങുന്നു . ലേഖനം നന്നായിട്ടുണ്ട് .

    ReplyDelete
  2. പിന്നെ നമ്മുടെ നാട്ടിൽ നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ താല്പര്യമുള്ള ഭരണ-നിയമ-പോലീസ് സംവിധാനങ്ങൾ ഇല്ലാത്തത്കൊണ്ടും , ഗര്‍ഭച്ഛിദ്രം നടത്താൻ കാശുള്ളവരെകാത്ത് ഒരു വലിയ കൂട്ടം സ്വകാര്യ ആശുപത്രികൾ ഉള്ളതിനാലും സവിതയെപോലെ ഒരു 'രക്തസാക്ഷി' ഇന്ത്യയിൽ ഉണ്ടാവില്ല ല്ലേ .....

    വളരെ നല്ല ലേഖനം

    ReplyDelete
  3. ലേഖനം തികച്ചും ആനുകാലികമായി. നന്ദി വിവരങ്ങള്‍ പങ്കുവെച്ചതിനു.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഗര്‍ഭസ്ഥശിശു ആരുടെയും സ്വന്തമല്ല.അതും ഒരു വ്യക്തിത്വമാണ്.

    നല്ല ലേഖനം

    ReplyDelete
  6. ഗർഭം വഹിക്കുന്ന ആൾക്ക് തന്നെയാണ്
    അധികം തീരുമാനം എടുക്കുവാൻ അധികാരം..!

    ReplyDelete